പി എം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കൂടിയാലോചനകൾ സജീവം. സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ. സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്നാണ് യുഡിഎഫിൽ പൊതുവികാരം. 265 സ്കൂളുകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളുകളിൽ മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്.
സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ നിയമപരമായി മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് തയ്യാറാക്കുക. അടുത്ത മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സർക്കാർ നീക്കത്തിനെതിരെ രാഷ്ട്രീയമായി പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് ശ്രമം. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവച്ചതുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നതെന്ന യുഡിഎഫ് പ്രചരണത്തെയും എൽഡിഎഫ് പ്രതിരോധിക്കും. കേന്ദ്രത്തിന്റെ വെളിപ്പെടുത്തലോടെ എൽഡിഎഫ് പറഞ്ഞത് ശരിയായെന്ന വിലയിരുത്തലിലാണ് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാർ ഇപ്പോൾ മലക്കം മറിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രത്തിൽനിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയിൽ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതുകൊണ്ട് പിന്നോട്ട് പോകാൻ കഴിയില്ല എന്ന വിചിത്രവാദവും യുഡിഎഫ് ഇപ്പോൾ ഉന്നയിക്കുന്നു.
Story Highlights : Government to implement PM SHRI: Plan to roll out the scheme in 265 schools
















