തൃശൂർ: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന കാരണമാക്കി പെയിൻറ് കമ്പനികൾ വീണ്ടും വില കൂട്ടുന്നു. ലിറ്ററിന് മൂന്ന് മുതൽ എട്ട് രൂപ വരെയാണ് വില വർധിക്കുക. മേയ് ഒന്ന് മുതൽ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് പ്രധാന പെയിൻറ് കമ്പനികൾ കടയുടമകളെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഒരു വർഷത്തിനിടെ അഞ്ചാം തവണയാണ് പെയിൻറുകൾക്ക് വില കൂട്ടുന്നത്.
ഇന്ധനവില കൂടിയതോടെ അസംസ്കൃത വസ്തുക്കൾക്ക് വിലയേറിയതാണ് പെയിൻറ് വില വർധിപ്പിക്കാൻ കാരണമായതെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ 30 ശതമാനം വരെ വില വർധന പെയിൻറ് വിപണിയിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
ഏഷ്യൻ പെയിൻറ്സ്, നെറോലാക് കമ്പനികളാണ് വില കൂട്ടുമെന്ന് വ്യാപാരികളെ അറിയിച്ചത്. ഗ്ലോസ്, സിന്തറ്റിക് ഇനാമലുകൾക്ക് അഞ്ച് രൂപയും ഇപോക്സി പ്രൈമർ, തിന്നർ, ഫിനിഷുകൾക്ക് പലതിനും എട്ട് രൂപയും എ.പി. സ്മാർട്ട് കെയർ എക്സ്ട്രീം മോസിയൽ ജി.പി, ക്രാക്ക്ഫില്ലർ എന്നിവക്ക് 10 രൂപയും കൂട്ടി.
ഒന്ന്, നാല്, 10, 20 ലിറ്റർ പാക്കുകളിലും ബക്കറ്റുകളിലുമായാണ് വിൽപന. ഇതിനാൽ 10 ലിറ്റർ പെയിൻറിന് 50 രൂപ വരെ കൂടും.
















