കിയവ്: കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ പടക്കപ്പലിനു നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം. ഏതാണ്ട് പൂർണമായി തകർന്ന കപ്പലിൽനിന്ന് സൈനികരെ റഷ്യ ഒഴിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്നാണ് നടപടിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും യുക്രെയ്ൻ ആക്രമണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
മോസ്കാവ ക്രൂസർ പടക്കപ്പലിന് നേർക്കാണ് ആക്രമണം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് കപ്പലിലെ ആയുധശേഖരത്തിലേക്കും തീപടർന്നു. കപ്പൽ മുങ്ങിയതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഇതാദ്യമായാണ് കടലിൽവെച്ച് റഷ്യൻ പടക്കപ്പലിനു നേരെ ആക്രമണം നടത്താൻ യുക്രെയ്ന് സാധിച്ചത്. 510 സൈനികരാണ് കപ്പലിലുണ്ടായിരുന്നത്.
രണ്ടു നെപ്ട്യൂൺ മിസൈലുകളാണ് കപ്പലിനുനേരെ തൊടുത്തതെന്ന് ഒഡേസ പ്രവിശ്യ ഗവർണർ മക്സിം മാർചെൻകോ അറിയിച്ചു.കപ്പലിലെ തീ അണച്ചുവെന്നും തുറമുഖത്തേക്ക് വലിച്ചുകൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായും റഷ്യൻ പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു.
















