മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ച രണ്ടു നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എൻ.സി.ബിയുടെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ്, ആശിഷ് രഞ്ജൻ പ്രസാദ് എന്നിവരെ സസ്പെൻഡ് ചെയ്തത്.
ഇരുവരും കേസിൽ സംശയാസ്പദമായ ഇടപെടലുകൾ നടത്തിയതായി വിജിലൻസ് വിഭാഗം കണ്ടെത്തി. ക്രൂയിസ് കപ്പലിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജയ് സിങ്. സംഘത്തിലെ ഡെപ്യൂട്ടി ഓഫിസറായിരുന്നു പ്രസാദ്. കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിന് മുംബൈയിലെ ഇൻറർനാഷനൽ ക്രൂയിസ് ടെർമിനലിൽ എൻ.സി.ബി നടത്തിയ പരിശോധനയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ അന്ന് 20 പേരാണ് അറസ്റ്റിലായത്.
















