ദുബായ്: പാകിസ്ഥാൻ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്ന റാവൽപിണ്ടിയിലെ പിച്ചിനെ ശരാശരിയിലും താഴ്ന്നതായി രേഖപ്പെടുത്തി ഐസിസി രംഗത്ത്. ഇതോടെ ഒരു ഡിമെറിറ്റ് പോയിന്റും കൂടി റാവൽപിണ്ടി പിച്ചിന് മുകളിൽ വീണു. 24 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഓസ്ട്രേലിയ പാകിസ്ഥാനിൽ കളിച്ച ടെസ്റ്റ് വളരെ വിരസമായ സമനിലയിൽ അവസാനിച്ചിരിക്കുന്നത്.
ഒടുവിൽ, ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ റാവൽപിണ്ടിയിലെ പിച്ചിനെ ചൂണ്ടികാട്ടി പല വിമർശനങ്ങളും ശക്തമായി ഉയരുകയും ചെയ്തു. 476-4 എന്ന നിലയിലാണ് പാകിസ്ഥാൻ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
അതേസമയം, രണ്ടാം ടെസ്റ്റ് നടക്കുന്ന കറാച്ചിയിൽ റാവൽപിണ്ടിയിലേതിന് വ്യത്യസ്തമായ പിച്ച് വേണം എന്ന് ഓസീസ് താരം ഡേവിഡ് വാർണർ വ്യക്തമാക്കി. ബാറ്റ് ചെയ്യുന്ന ആളുടെ കാഴ്ച്ചപ്പാടിൽ നിന്ന് നോക്കിയാൽ റാവൽപിണ്ടിയിലെ പിച്ചിന് ഒരു പ്രശ്നമില്ല. കാരണം വിക്കറ്റ് നഷ്ടമാവില്ല. പക്ഷെ അത്തരത്തിലുള്ള ക്രിക്കറ്റ് അല്ല നമുക്ക് വേണ്ടത്. വിക്കറ്റ് വീഴ്ത്താനുള്ള 20 അവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന പിച്ച് ആവണം. അതാവും കളിക്കാരേയും കാണികളേയും ഒന്നടങ്കo ആകാംക്ഷയിൽ എത്തിക്കുക എന്നും വാർണർ വ്യക്തമാക്കി.
















