മുംബൈ: അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ച 38 പേരില്‍ മൂന്നു മലയാളികള്‍. ഈരാട്ടുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളികള്‍. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മറ്റൊരു മലയാളിയായ മുഹമ്മദ് അന്‍സാറിന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.
വാഗമൺ, പാനായിക്കുളം സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങൾ. കുറ്റക്കാരുടെ പട്ടികയിലെ മറ്റ് മലയാളികൾ ഇവരാണ്: ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അൻസാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ്. ഇവർക്ക് രണ്ട് പേർക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ബോംബുകൾക്കുള്ള ചിപ്പുകൾ തയ്യാറാക്കി നൽകിയതാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷറഫുദ്ദീന്‍റെ കുറ്റം.
കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുള്‍ റഹ്‌മാന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീൻ, അബ്ദുൾ സത്താർ, സുഹൈബ് പൊട്ടുമണിക്കൽ എന്നീ മൂന്ന് മലയാളികൾ കൂടി പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കി. പാനായിക്കുളം തീവ്രവാദപരിശീലനക്യാമ്പിൽ പങ്കെടുത്ത കേസിൽ പ്രതിയാണ് മുഹമ്മദ് അൻസാരി. 2013-ൽ സബർമതി ജയിലിൽ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലും ഷിബിലി പ്രതിയാണ്. ഇക്കാരണത്താൾ ഷിബിലി അടക്കം പതിനാലാം ബാരക്കിലെ പ്രതികളെ ഭോപ്പാൽ ജയിലിലേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ നാൾ മുതൽ ജാമ്യമില്ലാതെ ജയിലിൽ കഴിയുകയാണ് പ്രതികൾ .
















