ബംഗളുരു: കർണാടകയിൽ പ്രീയൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ലെന്ന് സർക്കാർ. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ തീർപ്പാകാത്തതിനാലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ ബുധനാഴ്ചവരെ വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ അറിയിച്ചത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന്‍ (ഡിസിടിഇ) കീഴിലുള്ള കോളജുകളും അടച്ചിടും. ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി ഹൈകോടതി ഇടക്കാല ഉത്തരവിട്ടതിനാൽ ഒന്നുമുതൽ 10 വരെയുള്ള സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം ചർച്ച ചെയ്യുന്നതനായി ഇന്ന് ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. കാവി ഷാൾ, സ്കാർഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നായിരുന്നു ഹൈകോടതി സർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും ക്ലാസുകളിൽ എന്തുവിലകൊടുത്തും ക്രമസമാധാനം പാലിക്കണമെന്നും പുറത്തുനിന്നുള്ള പ്രകോപനങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു.
















