ചെന്നൈ: ബിജെപിക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. ഈ മാസം നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡിഎംകെ സഖ്യസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിൻ്റെ ടാബ്ലോ ഒഴിവാക്കിയത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് സ്റ്റാലിന്‍ ചോദിച്ചു. ബിജെപിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നുവെന്നാണ് മോദി കരുതുന്നത്. വേലുനാച്ചിയാരെയയും സുബ്രഹ്‌മണ്യ ഭാരതിയെയും മരതു സഹോദരന്മാരെയും ചിദംബരരെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിൻ്റെ ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം.
തമിഴ് ജനതക്ക് ദേശത്തോടുള്ള സ്നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ല. സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്‍റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.- സ്റ്റാലിൻ പറഞ്ഞു. ടാബ്ലോക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ റിപബ്ലിക് ദിനത്തില്‍ സംസ്ഥാനത്ത് ആഘോഷപൂര്‍വം ടാബ്ലോ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
















