ഏഴുപതിറ്റാണ്ടു നീണ്ടു നിൽക്കുന്ന സംഗീത യാത്ര അവസാനിപ്പിച്ച് ഇന്ത്യയുടെ വാനമ്പാടി വിടപറയുമ്പോൾ സംഗീതലോകത്തിനേറ്റ നഷ്ടം നികത്താനാവാത്തതാണ്. 36 ഭാഷകളിലായി 35,000ൽ അധികം ഗാനങ്ങൾ. 13 വയസു മുതലുള്ള ലതാ മങ്കേഷ്കറിൻ്റെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു. നേർത്ത മനോഹരമായ ശബ്ദത്തിലൂടെ അവർ തീർത്ത സംഗീതലോകത്തിന് പകരം വയ്ക്കാനായി ഒന്നുമില്ല. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ലതാ മങ്കേഷ്കറിൻ്റെ ചലച്ചിത്രഗാനരംഗത്തിലേക്കുള്ള യാത്ര.
1929 സപ്തംബര്‍ 28ാം തീയതി ശനിയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാതൃസഹോദരിയുടെ വീട്ടിലായിരുന്നു ലതാമങ്കേഷ്‌കറുടെ ജനനം. പിതാവ് ദീനാനാഥ് മങ്കേഷ്‌കര്‍ മറാഠി സംഗീതനാടകവേദിയിലെ ഒരു പ്രഗല്ഭതാരമായിരുന്നു. ദീനാനാഥ് മങ്കേഷ്‌കറുടെ ദ്വിതീയ പത്‌നി ‘മായി’ എന്നു വിളിക്കപ്പെട്ടിരുന്ന ശേവന്തിയുടെ സീമന്തപുത്രിയായി ലത ജനിച്ചു. ആണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ ‘ഹൃദയനാഥ്’ എന്നു പേരിടാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ ‘ഹൃദയ’ എന്നായിരുന്നു ലതയെ ആദ്യം വിളിച്ചിരുന്നത്. മതപരമായ നാമകരണവേളയില്‍ പെണ്‍കുഞ്ഞിന് ഇട്ട പേര് ‘ഹേമ’ എന്നായിരുന്നു. മായിമങ്കേഷ്‌കര്‍ ഓമനമകളെ വിളിച്ചിരുന്നതോ ‘ലത’ എന്നും. അമ്മ മകളെ വിളിച്ചിരുന്ന ചെല്ലപ്പേരുതന്നെ ലോകം മുഴുവനും അറിയുന്ന പേരായി പില്‍ക്കാലത്ത്.
”ഭാവബന്ധന്‍’ എന്ന മറാഠി സംഗീതനാടകത്തില്‍ ദീനാനാഥ് മങ്കേഷ്‌കര്‍ അവതരിപ്പിച്ചിരുന്ന നായികാ കഥാപാത്രമായിരുന്നു ‘ലതിക’. സീമന്തപുത്രിയെ ഈ പേരിലായിരുന്നു പിതാവ് ദീനാനാഥ് മങ്കേഷ്‌കര്‍ വിളിച്ചിരുന്നത്. ‘ലതിക’ എന്ന പേര് ലതാമങ്കേഷ്‌കറിനും ഏറെ പ്രിയങ്കരം. സിനിമാലോകത്ത് ഗുരുതുല്യം ലത ബഹുമാനിച്ചിരുന്ന സംഗീതസംവിധായകന്‍ അനില്‍ ബിശ്വാസിനു മാത്രം ‘ലതിക’ എന്ന പേരില്‍ സംബോധനചെയ്യാന്‍ ലത അനുവദിച്ചിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ താത്പര്യം കാണിക്കാതിരുന്ന ലതയെ പിതാവ് സംഗീതം പഠിപ്പിച്ചു. സംഗീതാഭിരുചി ലതയ്ക്കു ജന്മസിദ്ധമായ വരദാനമായിരുന്നുതാനും. ജീവിതസാഹചര്യങ്ങളാണ് മനുഷ്യൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും ഭാവിതന്നെ നിര്‍ണയിക്കുന്നതും. ശാസ്ത്രീയ സംഗീതത്തില്‍ മകളെ പ്രശസ്തയാക്കണമെന്നായിരുന്നു ദീനാനാഥ് മങ്കേഷ്‌കറുടെ ആഗ്രഹം. എന്നാല്‍ ലതയുടെ ഭാഗധേയം സിനിമാ സംഗീതത്തിലായിരുന്നു. സിനിമാസംഗീതത്തിൻ്റെ ഭാഗധേയത്തിലും ലതാമങ്കേഷ്‌കര്‍ എന്ന മധുരശബ്ദമുണ്ടായിരുന്നു.
1940കളുടെ തുടക്കത്തിലാണ് ലതാ മങ്കേഷ്കർ സിനിമയിലേക്കുള്ള വഴി തേടുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. കുഞ്ഞു ലതയുടെ മാജിക്കൽ വോയ്സ് ആദ്യം തിരിച്ചറിയുന്നത് സംഗീത സംവിധായകൻ ഗുലാഭ് ഹൈദർ ആണ്. ലതയെ സിനിമയിലേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹം പ്രമുഖനായ പ്രൊഡ്യൂസർ ശശിധർ മുഖർജിയെ സമീപിച്ചു. എന്നാൽ വോയ്സ് ടെസ്റ്റ് നടത്തിയപ്പോൾ ഈ ശബ്ദം സിനിമയ്ക്ക് ചേരില്ലെന്നാണ് ശശിധർ മുഖർജി പറഞ്ഞത്. ഇത്ര നേർത്ത ശബ്ദത്തെ സിനിമയിൽ ഉപയോഗിക്കാനാവില്ലെന്നായിരുന്നു നിലപാട്.
അക്കാലത്തെ ഗായകരെല്ലാം ഹെവി വോയ്സിലാണ് പാടിയിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായതിനാലാണ് തിരസ്കരിക്കപ്പെട്ടത്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തൻ്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛൻ്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയര്‍ത്തിയത്. 1942ല്‍ കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ ‘നാച്ചുയാഗഡേ, കേലു സാരി’ എന്നതായിരുന്നു ആദ്യഗാനം.
എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. വിനായകിൻ്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ ലതാ മങ്കേഷ്കർക്ക് പിന്നീട് വഴികാട്ടിയാവുന്നത് സംഗീത സംവിധായകന്‍ ഗുലാം ഹൈദറാണ്. സ്വരം മോശമാണെന്ന പേരില്‍ അവസരങ്ങള്‍ പലവട്ടം ലതാ മങ്കേഷ്കറിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന് ഹൈദറിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂര്‍ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി.
ലതയുടെ സ്വരം ഇന്ത്യ താല്‍പര്യത്തോടെ കേള്‍ക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്. പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന ‘കദളി കണ്‍കദളി ചെങ്കദളി പൂ വേണോ… ‘ എന്ന പാട്ടാണ്. അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു.
ഭാരതത്തിലെ ഏറ്റവും സമുന്നതമായ സിവിലിയന്‍ ബഹുമതി ”ഭാരത രത്‌നം” ലതാമങ്കേഷ്‌കറിന് നല്‍കി ദേശം ആ അനുഗൃഹീത കലാകാരിയെ ആദരിച്ചു. ബഹുമതികള്‍ക്ക് അതീതമാണ് ഗായിക ദേശത്തിനും സംഗീതത്തിനും നല്‍കിയ സേവനം. ബഹുമതികള്‍ സ്വയം ലതയെ തേടിയെത്തി ധന്യത പ്രാപിക്കുകയായിരുന്നു എന്നു പറയാം. പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. അസുഖങ്ങളെത്തുടർന്ന് വർഷങ്ങളായി ചലച്ചിത്ര ഗാനരംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നു ലതാ മങ്കേഷ്കർ. 2015ലാണ് അവസാനമായി സിനിമയിൽ ആലപിക്കുന്നത്.
















