കൊച്ചി: സിനിമ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. റിപ്പോർട്ട് നടപ്പാക്കണമോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വാക്കാലാണ് ഇക്കാര്യം പരാമർശിച്ചത്.
സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് റിപ്പോർട്ട്. ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.
അതേസമയം ജോലി സ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്നതിന് എല്ലാ ജില്ലകളിലും സമിതികളെ നിയോഗിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച കോടതി കേസ് നാല് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ദിശ എന്ന എൻ.ജി.ഒ ആണ് ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി 14 ജില്ലകളിലായി 258 നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

















