കൊച്ചി: സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു.
തിയേറ്റര്‍ അടച്ചിടുന്നതിനെതിരെയുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിൻ്റെ മറുപടി. നിലവിലെ സാഹചര്യത്തില്‍ സി കാറ്റഗറി ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമല്ല. നിയന്ത്രണങ്ങളില്‍ തിയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ല. മാളുകളിലും നിയന്ത്രണങ്ങളുണ്ട്. ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ക്ലബ്ബുകൾ ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. തീരുമാനം വിവേചനപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് ഫെഫ്ക കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിൻ്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് കത്തിൽ ചോദിക്കുന്നു.
അമ്പത് ശതമാനം സീറ്റുകൾ സിറ്റുകൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുഖങ്ങൾ സ്ക്രീനിൻ്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഇതെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ വിവരിക്കുന്നു.

















