തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം. മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടപെടാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്. ഓരോ മാധ്യമത്തെയും വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചതെന്നും സി.പി.എം പറഞ്ഞു.
മീഡിയവണ്‍ സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ക്ക് എതിരായ കടന്നാക്രമണം ചെറുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
അതേസമയം, മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് എൻ നഗരേഷിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ നിലപാടെടുത്തു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹർജി വീണ്ടും മറ്റന്നാൾ പരിഗണിക്കും.

















