ന്യൂഡൽഹി: ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കോവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. പോരാട്ടം തുടരേണ്ടതുണ്ട്. സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.
എല്ലാവര്‍ക്കും വികസനം എത്തിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാനയമാണ് കേന്ദ്രസർക്കാൻ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ഡോക്ടര്‍മാരും നഴ്‌സുമാരും ശാസ്ത്രജ്ഞരും മറ്റു ആരോഗ്യപ്രവര്‍ത്തകരും ഒരു കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.
കോവിഡ് പ്രതിരോധത്തില്‍ മികച്ച സംഭാവന നല്‍കിയ ആരോഗ്യപ്രവര്‍ത്തകരോടും മുന്നണിപ്പോരാളികളോടും രാഷ്ട്രപതി നന്ദി പറഞ്ഞു. വാക്സിൻ നിർമ്മാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരന്മാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. കൗമാരക്കാരുടെ വാക്സിനേഷനും സമയബന്ധിതമായി നടത്തി. കോവിഡ് വെല്ലുവിളികൾ പെട്ടെന്ന് അവസാനിക്കില്ല. കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി. രാജ്യത്തെ പാവപ്പെട്ടവരെ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമായി. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് പാവപ്പെട്ടവര്‍ക്ക് മരുന്ന് ലഭിക്കുന്നു. അംബേദ്ക്കറുടെ തുല്യതാ നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. 6 കോടി ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു. 44 കോടി ജനങ്ങൾ ബാങ്കിംഗ് ശൃംഖലയിലുണ്ട്. കാർഷിക മേഖലയിൽ മികച്ച ഉത്പാദനം കൈവരിക്കാനായി. വഴിയോര കച്ചവടക്കാരെ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് രൂപം നല്‍കി. ലോകത്ത് ഏറ്റവും വലിയ ഭക്ഷ്യവിതരണ പരിപാടി നടക്കുന്നത് ഇന്ത്യയിലാണ്. ഇത് മാര്‍ച്ച് വരെ നീട്ടിയതായും രാഷ്ട്രപതി അറിയിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി. നദീസംയോജന പദ്ധതികൾ തുടരും. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിന് പ്രാമുഖ്യം നൽകി. എട്ട് വാക്സിനുകൾക്ക് അനുമതി നൽകി. ഫാർമ മേഖലയിൽ വൻ മാറ്റം കൊണ്ടുവരും.
ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പാക്കി. പൗരന്മാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ജന്‍ധന്‍- ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ പദ്ധതി ആരംഭിച്ചത്. ഇതിൻ്റെ ഗുണഫലങ്ങള്‍ സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. കോവിഡ് മഹാമാരി കാലത്തും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം ലഭിച്ചു. ബാങ്കിങ് സംവിധാനത്തിൻ്റെ ഭാഗമാക്കിയ 44 കോടി ദരിദ്രജനവിഭാഗങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം പാർലമെൻ്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭാനടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിൻ്റെ സഹായം വേണം. വാക്സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചേക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത്.
















