കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ പ്രതികളുടെ മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി. ആറ് ഫോണുകളാണ് കൈമാറിയത്. ദിലീപിൻ്റെ മൂന്ന് ഫോണുകൾ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. സഹോദരൻ അനൂപിൻ്റെ രണ്ട് ഫോണും ബന്ധു അപ്പുവിൻ്റെ ഒരു ഫോൺ ഉൾപ്പടെ ആറ് ഫോണുകൾ എന്നിവയാണ് ഹാജരാക്കിയത്.
ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറൻസിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രിയിൽ കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനായിരുന്നു കോടതി നിർദേശം. ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഉച്ചയ്ക്ക് 1.45 ന് ഹൈകോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.
ഫോണ്‍ പരിശോധിക്കുന്നതിലൂടെ കേസിനാസ്പദമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. ഫോണ്‍ വിളികള്‍, എസ്എംഎസ്, ചാറ്റിങ്, വിഡിയോ, ചിത്രങ്ങള്‍, കോള്റെക്കോഡിങ് എന്നിവ വിധേയമാക്കിയേക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും മാഡം ആരാണെന്നും ഈ ഫോണുകളില്‍ നിന്നു ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹർജി കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വിപിൻലാലിനെ നടനും എംഎൽഎയുമായ ഗണേഷ്കുമാറിൻ്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിപിൻലാൽ കോടതിയെ സമീപിച്ചത്.

















