ന്യൂഡൽഹി: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൻ്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. വോട്ടിംഗിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, ഓരോ വോട്ടും പ്രധാനമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.
ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ രാഷ്ട്രീയ ആശയവിനിമയമായിരുന്നു ഇത്. “ഓരോ വോട്ടും പ്രധാനമാണ്, വോട്ടിംഗിൻ്റെ പ്രാധാന്യം നമ്മൾ ജനങ്ങളോട് പറയണം” നമോ ആപ്പ് വഴി വാരണാസിയിൽ ബിജെപി പ്രവർത്തകരുമായി സംവദിക്കവേ മോദി പറഞ്ഞു.
“നമുക്ക് പ്രകൃതിദത്ത കൃഷിക്ക് ഊന്നൽ നൽകേണ്ടതുണ്ട്. രാസ രഹിത കൃഷിക്ക് കർഷകരെ പ്രോത്സാഹിപ്പിക്കണം. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ആഘോഷത്തിൽ എല്ലാവരേയും ഉൾക്കൊളിക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ജനുവരി 22 വരെ രാഷ്ട്രീയ പാർട്ടികൾ റോഡ് ഷോകളും റാലികളും പദയാത്രകളും നടത്തുന്നത് ഇലക്ഷൻ കമ്മീഷൻ വിലക്കിയിരുന്നു.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
















