കാസര്‍ഗോഡ്: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതെസമയം, കാസര്‍കോഡ് മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ സമ്മമാകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒ പി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയും യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. ആശുപത്രി തുറക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്‍ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ അറിയിച്ചു.

















