കൊച്ചി: സംസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുള്ള പോലീസ് നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ 3245 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയമപ്രകാരം 175 പേർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ നടപടികൾ തുടരാൻ പോലീസ് മേധാവി നിർദേശം നൽകി.
പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി മുഴുവന്‍ പൊലീസ് സേനയെയും വിന്യസിക്കും.
മയക്കുമരുന്ന്, സ്വര്‍ണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്റലിജന്‍സ് സംഘങ്ങള്‍ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരെയും അതിന് സാമ്പത്തിക സഹായം നല്കുന്നവരെയും കണ്ടെത്തും.
വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങൾ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്തുവരുന്നു. ഇതിനകം 88 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 31 പേര് അറസ്റ്റിലായി. വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിന്മാരും കേസില്‍ പ്രതികളാകും. ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പൊലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തി.

















