തിരുവനന്തപുരം: 15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായും (Covid Vaccination) കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങിയതായി ആരോഗ്യ വകുപ്പ് (Health Department). കുട്ടികളുടെ വാക്‌സിനേഷനായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി വീണ ജോജ്ജ് (Veena George) അറിയിച്ചു. കുട്ടികൾക്ക് ആദ്യമായി കൊവിഡ് വാക്‌സീൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കും വാക്‌സീൻ നൽകുക.
വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കൊവാക്‌സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഒമിക്രോൺ പശ്ചാത്തലത്തതിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സീൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് നൽകുക. രണ്ടാം ഡോസ് വാക്‌സീൻ എടുത്ത ശേഷം 9 മാസങ്ങൾക്ക് ശേഷമാണ് കരുതൽ ഡോസ് നൽകുന്നത്.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 78 ശതമാനവും ആയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് 4.67 കോടിയിലധികം പേർക്ക് വാക്‌സീൻ നൽകിയിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാൻ സമയം കഴിഞ്ഞവരും വാക്‌സീൻ സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്‌സീൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നൽകുക. തിരക്കൊഴിവാക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സീൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

















