പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം. അതിവേഗ റെയിൽ പാതയെ മഹാരാഷ്ട്രയിൽ എതിർക്കുന്ന പാർട്ടി കേരളത്തിൽ അത് നടപ്പാക്കാൻ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തിയെന്നും വിമർശനമുണ്ടായി.
പീപ്പിൾസ് ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്‌ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ആ പാർട്ടി കേരളത്തിലെത്തുമ്പോൾ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണക്കുന്നുവെന്ന് ചോദ്യമുയർന്നു.
പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു. സിപിഐഎമ്മിൽ ഇതാദ്യമായാണ് ജില്ലാ സമ്മേളനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.
വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്നതിനെ എതിർക്കുന്ന നിലപാടിനെതിരെയും വിമർശനമുണ്ടായി. 18 വയസിനെ പാർട്ടി പിന്തുണയ്ക്കുന്നത് സ്ത്രീകൾ അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും വിമർശനമുണ്ടായി.

















