ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തിനും തയാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലേതുപോലെ കാര്യങ്ങൾ മോശമാകില്ലെന്ന് പ്രതീക്ഷിക്കാം. എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരശേഖരണം നടത്തണം. മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കേസുകൾ ഡൽഹിയിൽ ഉയരുന്നതിന് കാരണം ഒമിക്രോൺ ആകാമെന്ന് എയിംസ് കമ്യൂണിറ്റി മെഡിസിൻ പ്രഫസർ സഞ്ജയ് റായ് പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തിലുണ്ടായ അതേ സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം സൂചന നൽകി. ആറു മാസത്തിനിടെ, ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും 100 കടന്നു.
പ്രതിദിന കോവിഡ് കേസുകൾ 30ൽ താഴെ എത്തിയിരുന്നു. ഇത് വീണ്ടും 100ന് മുകളിലേക്ക് എത്തിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. രോഗികൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ കോവിഡ് കേസുകളും ഒമിക്രോൺ പരിശോധനക്കായി ജനിതക ശ്രേണീകരണത്തിന് അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
















