ന്യൂഡല്‍ഹി: ബി.ജെ.പിയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. ബി.ജെ.പിയുടെ മോശം ദിവസങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജയ രാജ്യസഭയില്‍ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ജയ ബി.ജെ.പിയ്‌ക്കെതിരെ പൊട്ടിത്തെറിച്ചത്.
‘നോക്കൂ, നിങ്ങളുടെ സര്‍ക്കാരിന്റെ മോശം സമയം ഉടന്‍ ആരംഭിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു ഭരണപക്ഷ അംഗങ്ങളെ നോക്കി ജയാ ബച്ചന്‍ പറഞ്ഞത്. മയക്കുമരുന്ന് നിയന്ത്രണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സഭ നിയന്ത്രിച്ചിരുന്ന ബിജെപി അംഗമായ ഭുബനേശ്വര്‍ കലിത ക്ഷണിച്ചതിന് പിന്നാലെയാണ് സംഭവം.
സഭാദ്ധ്യക്ഷനെ നോക്കി ജയ കൈചൂണ്ടി സംസാരിച്ചുവെന്ന് ബിജെപി എം.പിയായ രാകേഷ് സിന്‍ഹ പറഞ്ഞതിന് പിന്നാലെയാണ് ജയാ ബച്ചന്‍ ബിജെപി അംഗങ്ങളോട് ദേഷ്യപ്പെട്ടത്. 12 രാജ്യസഭംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയെ ജയാ ബച്ചന്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ സഭാദ്ധ്യക്ഷനില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നതായും ജയാ ബച്ചന്‍ പറഞ്ഞു. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളുമായി ജയാ ബച്ചന്‍ വിഷയത്തില്‍ തര്‍ക്കിച്ചതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
‘പാനമ പേപ്പറു’കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ.ഡി. ഐശ്വര്യയെ ചോദ്യംചെയ്തത്. ഡല്‍ഹിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ ഏജന്‍സി ഐശ്വര്യയുടെ മൊഴി രേഖപ്പെടുത്തി.
ഇന്ന് ഉച്ചയോടെയാണ് മൊഴി നൽകാൻ ബോളിവുഡ് നടി ഐശ്വര്യ റായ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നടിക്ക് നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഹാജരായിരുന്നില്ല.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.
ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.
















