അടുത്തിടെ കേരളത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ (Political Murder) പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും (Pinarayi Vijayan) ആഭ്യന്തരവകുപ്പിനും രൂക്ഷ വിമർശനവുമായി കോൺഗ്രസ് യുവനേതാവ് ഷാഫി പറമ്പിൽ (Shafi Parambil). പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പുമെന്നുംപിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്നും ഷാഫി ആരോപിക്കുന്നു.
ആർഎസ്എസ് -എസ്ഡിപിഐ ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുകയാണ്. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നുവെന്നും ഷാഫി കുറ്റപ്പെടുത്തുന്നു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണെന്നും ഷാഫി കുറ്റപ്പെടുത്തുന്നു.
ഷാഫി പറമ്പിലിൻറെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം
ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്.കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടർകഥയാവുകയാണ്.പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും.പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം.
നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു. ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു. ഡിസംബർ 11 ന് തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പുക്കുന്നതായിരുന്നു .ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ ഷാനിനെ വെട്ടി കൊന്നു അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു.
RSS -SDPI ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു.ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.

















