തിരുവനന്തപുരം: വടകര താലൂക്ക് ഓഫീസ് തീപിടുത്ത കേസിലെ (Vadakara Taluk Office Fire) പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുളള ആന്ധ്ര സ്വദേശി സതീഷ് നാരായണിൻറെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഓഫീസിൽ തീയിട്ടത് താനാണെന്ന് സതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വടകരയിൽ മറ്റ് സർക്കാർ ഓഫീസുകളിൽ നേരത്തെ തീയിട്ട സംഭവങ്ങളിലും ഇയാൾക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെകെ രമ ആവശ്യപ്പെട്ടു. ശാസ്ത്രീയ തെളിവുകളും സതീഷ് നാരായണിന് എതിരാണന്ന് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഈ കെട്ടിടങ്ങളിൽ ഈ മാസം 12,13 തീയതികളിൽ ഉണ്ടായ ചെറു തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. 13 നു സ്‌പെഷൽ ബ്രാഞ്ചും ഇയാൾ തീയിടൽ തുടരുമെന്ന് മുന്നറിയിപ്പ് നല്കിയെങ്കിലും പൊലീസ് അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷണപരിധിയിൽ പൊലീസ് ഉൾപ്പെടുത്തിയത്.

















