മാനന്താവാടി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി മാനന്താവാടി എംഎൽഎ ഒ ആർ കേളു. ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. 18 ദിവസമായിട്ടും ഫലം കണ്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണിതെന്നും എംഎൽഎ വിമർശിച്ചു.
കുങ്കിയാന മുതൽ പോലീസും നാട്ടുകാരും വരെ സഹായിച്ചിട്ടും കടുവയെ പിടികൂടാനായില്ല. കടുവയെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് താത്പര്യമില്ലെന്നാണ് മനസിലാക്കുന്നത്. നാട്ടുകാർക്ക് നേരെയുള്ള ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം, വയനാട് കുറുക്കൻമൂലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. രാത്രിയിൽ കടുവയെ കണ്ടത് അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥരെ മടങ്ങാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനം ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്ത നഗരസഭാ കൗൺസിലറോട് മാപ്പുപറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

















