പത്തനംതിട്ട : ഭണ്ഡാരത്തിൽനിന്നും എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നൽകാൻ തയ്യാറാക്കിയ നോട്ടുകെട്ടുകളിൽ പിശക് കണ്ടെത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് ധനലക്ഷ്‌മി ബാങ്ക് ജനറൽ മാനേജരുടെ റിപ്പോർട്ട് തേടി. സംഭവത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് ബാങ്ക് ജനറൽ മാനേജരുടെ റിപ്പോർട്ട് തേടിയത്. കാണിക്കയായും മറ്റ് നടവരവുകളുമായി ശബരിമലയിൽ ലഭിക്കുകയും ഭണ്ഡാരത്തിൽ എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി മാറ്റുകയും ചെയ്‌ത നോട്ടുകെട്ടുകളിലാണ് എണ്ണത്തിൽ വ്യത്യാസം കണ്ടെത്തിയത്.
10, 20, 50 രൂപയുടെ നൂറ് എണ്ണം വീതമുള്ള കെട്ടുകളിൽ ചിലതിൽ എണ്ണത്തിൽ കുറവും കൂടുതലും കണ്ടെത്തുകയായിരുന്നു. മെഷീൻ മുഖേന എണ്ണിതിട്ടപെടുത്തിയ നോട്ടുകളിലാണ് പിശക് കണ്ടെത്തിയത്. എന്നാൽ 100, 500 രൂപയുടെ കെട്ടുകളിൽ വ്യത്യാസം ഇല്ലായിരുന്നു. നെയ്യ്, ഭസ്‌മം, മഞ്ഞൾ തുടങ്ങിയ പറ്റിയ ചെറിയ തുകകളുടെ നോട്ടുകൾ മെഷീനുകളുപയോഗിച്ച് എണ്ണിയതിൽ യന്ത്രസംവിധാനത്തിന് വന്ന തകരാറാകാം പിശകിന് ഇടയാക്കിയതെന്നാണ് സൂചന. എന്നാൽ ചില മാധ്യമങ്ങളിൽ ഇത് ഭണ്ഡാരത്തിൽ ക്രമക്കേട് എന്ന നിലയിൽ വാർത്ത നൽകുകയായിരുന്നു. ബാങ്ക് ജീവനക്കാർ എണ്ണിതിട്ടപെടുത്തിയ തുകയിലെ വ്യത്യാസം ദേവസ്വം ജീവനക്കാരാണ് കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ചും തെറ്റായ പ്രചാരണം ഉണ്ടായി.
മെഷീനുകളിൽ സാങ്കേതിക പിഴവ് സംശയിച്ചതിനെ തുടർന്ന് പുതിയ മെഷീനുകൾ എത്തിച്ചാണ് ഇപ്പോൾ നോട്ടുകൾ എണ്ണുന്നത്. ഇത് ക്രമമാകും വരെ ജീവനക്കാരെ ഉപയോഗിച്ച് കൈകൊണ്ടും നോട്ടുകൾ എണ്ണിതിട്ടപെടുത്താൻ ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി കൂടുതൽ ജീവനക്കാരെയും ഇവിടെ നിയോഗിച്ചു. ബാങ്കിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് കൂടുതൽ നടപടികളുണ്ടാകുക.

















