കോട്ടയം: പച്ചക്കറി വരവ് കുറഞ്ഞതോടെ വില വീണ്ടും കുതിക്കുന്നു. രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതോടെ അല്പം വില കുറഞ്ഞിരുന്നു.പച്ചക്കറിയുടെ വരവുകുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. 10ചാക്ക് ഓര്‍ഡര്‍ ചെയ്താല്‍ കിട്ടുന്നത് രണ്ടു ചാക്ക് മാത്രം. കോട്ടയം മാര്‍ക്കറ്റില്‍ ഞായറാഴ്ച വരെയുള്ള തക്കാളി ചില്ലറവില 110 ആണ്. മുരിങ്ങക്ക (ബറോഡ) വില 500 ആയതോടെ മുരിങ്ങക്ക വ്യാപാരം മിക്ക വ്യാപാരികളും നിര്‍ത്തി.
ഈ വിലയ്ക്ക് ആരും വാങ്ങില്ലെന്ന് ഇവര്‍ പറയുന്നു. തമിഴ്നാട് മുരിങ്ങക്ക 300 രൂപക്ക് കിട്ടുമെങ്കിലും ആവശ്യക്കാര്‍ കുറവാണ്. കാരറ്റ്, പച്ചമുളക്, കോളിഫ്ലവര്‍ വില 100ലെത്തി. കാപ്സിക്കത്തിന് 140, ബീറ്റ്റൂട്ടിന് 90, ബീന്‍സിന് 80 എന്നിങ്ങനെയാണ് വില.നേരത്തേ 50 രൂപയുടെ പച്ചക്കറികിറ്റ് വാങ്ങിയാല്‍ അത്യാവശ്യം വീട്ടിലേക്കുള്ള സാധനങ്ങള്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കിറ്റിലെ പച്ചക്കറികള്‍ സാമ്ബാറിനുപോലും തികയില്ലെന്നതാണ് സ്ഥിതി. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മഴയുണ്ടാക്കിയ കൃഷിനാശമാണ് വിലക്കയറ്റത്തിൻറെ പ്രധാന കാരണം.
ആവശ്യപ്പെടുന്നതിൻറെ പകുതിപോലും വരുന്നില്ല. വരുന്നവതന്നെ ഗുണമേന്മ കുറഞ്ഞതും. ഇവിടെയെത്തുമ്പോഴേക്കും പാതിയിലേറെ നശിച്ചുപോവും. ഇന്ധനവില വര്‍ധനക്കു പിന്നാലെ ചരക്കുകൂലിയിലുണ്ടായ വര്‍ധനയും വിലക്കയറ്റത്തിലേക്കു നയിച്ചു. കേരളത്തിലും മഴ ശക്തമായിരുന്നതോടെ നാടന്‍ ഇനങ്ങളുടെ കുറവും വില വര്‍ധനക്ക് ആക്കം കൂട്ടി. മഴ മാറിയതോടെ ജനുവരിയില്‍ വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പച്ചക്കറി വാങ്ങല്‍ നഷ്ടമായതോടെ പലരും കോഴിയിറച്ചിയിലേക്കും മീനിലേക്കും മാറി.
ഹോര്ട്ടികോര്പിൻറെ സ്റ്റോറുകളില്‍ ആവശ്യത്തിന് പച്ചക്കറിയില്ലെന്നാണ് ജനത്തിൻറെ പരാതി. വിവിധ ജില്ലകളില്‍നിന്നായി 1.5- 1.7 ടണ്‍ പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ എത്തിക്കുന്നത്. എന്നാല്‍, വിരലില്ലെണ്ണാവുന്നതും അപ്രധാന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നതുമായ ഹോര്‍ട്ടികോര്‍പ് ശാലകള്‍ എല്ലാവര്ക്കും പ്രയോജനം ചെയ്യുന്നില്ല.