ദില്ലി: കർഷക സമരം (Farmers Protest) വിജയിച്ചതിനെ തുടർന്ന് സമരകേന്ദ്രമായ ദില്ലിയിൽ (New Delhi) നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കർഷകർക്കുമേൽ വിമാനത്തിൽനിന്ന് പുഷ്പവൃഷ്ടി (Flowers Showers) നടത്തി. ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ വെച്ചാണ് വിമാനത്തിൽ നിന്ന് പുഷ്പ വൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. ഒരു വർഷം നീണ്ട സമരത്തിനൊടുവിലാണ് കർഷകർ വീടുകളിലേക്ക് മടങ്ങിയത്. അതിർത്തിയിലെ ഉപരോധം കർഷകർ ഔദ്യോഗികമായി അവസാനിപ്പിച്ചതിന് ശേഷം ഇന്ന് വീടുകളിലേക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കർഷകർ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാർച്ചിനുശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളിൽ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.
കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, വിജയാഘോഷ ലഹരിയിലാണ് സമരഭൂമി. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും. അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെന്റ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു.
വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികൾ മാറ്റി തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കർഷകർക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതിൽ അഞ്ച് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈക്കാര്യങ്ങളിൽ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് കിസാൻ മോർച്ച വീണ്ടും യോഗം ചേരുന്നത്.
















