തൃശ്ശൂർ: ഫോട്ടോ ചെറുതായി പോയതുകൊണ്ട് ഇറങ്ങിപ്പോയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃശ്ശൂർ മേയര്‍ ഡോ. എം കെ വര്‍ഗീസ്. തനിക്കെതിരെയുള്ള വിമര്‍ശനം തെറ്റാണെന്നും മേയര്‍ക്ക് പ്രോട്ടോക്കോള്‍ പ്രകാരം ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. സംഭവം മേയര്‍ പദവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതുകൊണ്ടാണ് ഇറങ്ങിപ്പോയതെന്നും മേയര്‍ വ്യക്തമാക്കി. കോര്‍പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ തന്നെ അധ്യക്ഷനാക്കുന്നില്ല എന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു.
‘പ്രോട്ടോക്കോള്‍ പ്രകാരം കോര്‍പറേഷനിലെ ചടങ്ങുകളില്‍ അധ്യക്ഷനാകേണ്ടത് ഞാനാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ പറഞ്ഞോട്ടെ, തിരുത്താന്‍ തയ്യാറാണ്. മേയര്‍ എന്ന നിലയില്‍ ഇത്തരം പ്രവൃത്തികള്‍ മാനസികവിഷമമുണ്ടാക്കുന്നതാണ്’- മേയർ പറഞ്ഞു. തൃശൂര്‍ പൂങ്കുന്നം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ നടന്ന ചടങ്ങിലെ ഫോട്ടോയാണ് വിവാദമായത്.
ചടങ്ങിലെ ഉദ്ഘാടകന്‍ എംഎല്‍എ പി ബാലചന്ദ്രന്‍ ആയിരുന്നു. ഈ പരിപാടിയില്‍ എംഎല്‍എയ്‌ക്കൊപ്പമുള്ള തൻ്റെ ഫോട്ടോ ചെറുതാണെന്നും അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു മേയറുടെ പരാതി. വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പരാതി അറിയിച്ച ശേഷം മേയര്‍ വേദിവിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

















