പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐയുടെ ഡമ്മി പരീക്ഷണം. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്‍റെ പരിസരങ്ങളിലുമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. ഡി വൈ എസ് പി അനന്ത കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കാനാണ് ഡമ്മി പരീക്ഷണം.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സിബിഐ ഏറ്റെടുത്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സിബിഐ പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. ജനുവരി 2 നാണ് വാളയാർ കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്.
എന്നാൽ സിബിഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സിബിഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേകം എഫ്ഐആര്‍ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പോക്സോ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് സിബിഐ എഫ്ഐആർ. കേസില്‍ മൂന്ന് പ്രതികളാണ് നിലവിൽ ജയിലിലുള്ളത്.

















