കോഴിക്കോട്: ഇംഗ്ലണ്ടിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച ഡോകട്റുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന് ആണ് ഇംഗ്ലണ്ടിൽ നിന്ന് ഡോക്ടർ കോഴിക്കോട് എത്തിയത്. 25 നാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോകട്റുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ കോവിഡ് വക ഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ രാജ്യങ്ങളിൽ ഈ വകഭേദത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഒമിക്രോൺ വകഭേദത്തിന്‍റെ പ്രഹരശേഷി സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ഇതിനെതിരായ പ്രതിരോധത്തിന് ലോകരാജ്യങ്ങൾ കാര്യമായ പരിഗണന കൊടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് കർണാടകയിലെത്തിയയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രകളെ കരുതലയോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതേസമയം, ഒമിക്രോൺ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതിയാണ് നിലനിൽക്കുന്നതെന്നും സാമാന്യം നിസാരമായ രോഗലക്ഷണങ്ങൾക്ക് മാത്രമാണ് ഇതുവരെ ഒമിക്രോൺ കാരണമായിട്ടുള്ളതെന്നും ദക്ഷിണാഫ്രിക്കയിൽ ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ് നൽകിയ ഡോക്ടർ പറയുന്നു.

















