ത്രിപുര കലാപവുമായി ബന്ധപ്പെട്ട് പോലീസ് കലാപകാരികൾക്ക് ഒത്താശ ചെയ്‌തെന്ന പ്രചാരണവുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ബിബിസി റിപ്പോർട്ടിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. നിരവധിപ്പേർ ഈ വീഡിയോ പങ്കിട്ടു. അതേസമയം, ത്രിപുരയിൽ മുസ്ലീം ന്യൂനപക്ഷ സമുദായത്തിന് നേരെയുണ്ടായ അക്രമത്തിൽ ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി മുസ്ലീം കടകളും സ്വത്തുക്കളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമാണ് ഇന്ത്യയിൽ മുസ്ലിങ്ങളോട് പ്രതികാരം ചെയ്യാൻ കാരണമായത്.
ത്രിപുരയിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി ബിബിസി റിപ്പോർട്ട് ഫേസ്ബുക്കിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും പലരും ഇത് പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നടത്തിയ ഫാക്ട് ചെക്കിങ്ങിൽ ഈ വീഡിയോ ത്രിപുരയിലേത് അല്ലെന്ന് വ്യക്തമായി. 2020 മാർച്ചിൽ നടന്ന ഡൽഹി കലാപ കാലത്തെ വീഡിയോയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. അന്ന് പോലീസ് നോക്കി നിൽക്കെയും ഒത്താശയോടെയും മുസ്ലിങ്ങൾക്കും അവരുടെ വസ്തുക്കൾക്കും നേരെ നടന്ന ആക്രമണമാണ് ഇപ്പോൾ തെറ്റായി പ്രചരിക്കുന്നത്. ത്രിപുരയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വീഡിയോ ആണെന്ന് മാത്രം.
തെറ്റായി പ്രചരിക്കുന്ന ബിബിസി റിപ്പോർട്ട് ചുവടെയുണ്ട്, 32 സെക്കൻഡുകൾക്ക് ശേഷം വൈറൽ ഭാഗം ആരംഭിക്കുന്നു.
മുസ്ലീങ്ങൾക്കെതിരായ ആക്രമണത്തിന്റെ സമയത്ത് ഡൽഹി പോലീസ് ഹിന്ദു കലാപകാരികൾക്കൊപ്പം പ്രവർത്തിച്ചു എന്നതിന്റെ തെളിവുകൾ പുറത്തുവന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് കലാപകാരികൾക്ക് കല്ലുകൾ കൊണ്ടുവന്നുനൽകിയെന്നും കടകൾക്ക് തീയിട്ട് കലാപകാരികൾക്കൊപ്പമായിരുന്നുവെന്നും ചാനൽ ദൃക്സാക്ഷി വിവരണം നൽകുന്നുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
ചുരുക്കത്തിൽ, ത്രിപുരയിലേതെന്ന രീതിയിൽ പ്രചരിക്കുന്നത് ഡൽഹി കലാപ കാലത്തെ പോലീസിന്റെ ഇടപെടലാണ്. ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടന്ന വർഗീയ അക്രമത്തിൽ തെറ്റായി പ്രചരിച്ച മറ്റു സംഭവങ്ങൾ ഞങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.