ജനീവ : ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാകിസ്നായ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുമെന്ന് സൂചന. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഡബ്ലു. എച്ച്.ഒ യുടെ വിദഗ്ധ സമിതി ഒക്ടോബർ അഞ്ചിന് യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
കോവാക്സിന്‍റെ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലമാണ് സമിതി പരിശോധിക്കുക.ബയോടെക്കും ഐസിഎംആറും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തിയാണ് കോവിഡിനെതിരെ കാണിക്കുന്നത്.
രാജ്യത്ത് നടത്തിയ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങളാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതിക്ക് ഭാരത് ബയോടെക് കൈമാറിയത്. ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് പരീക്ഷണ റിപ്പോർട്ട് പഠിച്ചതിന് ശേഷം ഈ ആഴ്ച തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അഡ്വൈസറി ഗ്രൂപ്പ് യോഗം ഒക്ടോബർ 5ന് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് യുഎൻ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.
















