പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സ്‌കൂള്‍ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്‌മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നൂറിലധികം അധ്യാപക-അധ്യാപകേതര സംഘനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി പരാതികളും ആവശ്യങ്ങളും ഉയര്‍ന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കണമെന്നത് അത്തരത്തില്‍ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എ രാജ്‌മോഹന്‍ പറഞ്ഞത്. ബിരിയാണി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണുള്ളത്. ഏകദേശം 32 ലക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.
















