തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാൻ തീരുമാനം. സമ്പർക്ക വ്യാപനം കണക്കിലെടുത്ത് സമ്പർക്ക പട്ടിക തയാറാക്കൽ കർശനമാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മൂന്നാം തരംഗ സാധ്യത മുന്നിൽ നിൽക്കുന്നതിനാൽ വാക്സിനേഷൻ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരിൽ ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിർദേശം.
പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കണം. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാൽ മാനദണ്ഡങ്ങളിലെ വീഴ്ച അനുവദിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി.
സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണം. അവധി ദിവസങ്ങളിൽ വാകസിനേഷന്റെ എണ്ണം കുറഞ്ഞിരുന്നു. ഇത് വരും ദിവസങ്ങളിൽ കൂട്ടാനാണ് തീരുമാനം.
ആശുപത്രികളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഓക്സിജൻ കരുതൽ ശേഖരമുണ്ട്. ആവശ്യം വന്നാൽ കർണാടകയെക്കൂടി ആശ്രയിക്കാനുള്ള തീരുമാനവുമുണ്ട്. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങൾക്കായുള്ള ഐസിയു സംവിധാനങ്ങളും പൂർണതോതിൽ സജ്ജമാക്കിവരികയാണ്

















