തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ഏറെ ബുദ്ധിമുട്ടിലായ സ്വകാര്യ ബസുടമകൾക്ക് ആശ്വാസം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. ഓട്ടോ, ടാക്‌സികാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന കാര്യവും മന്ത്രി അറിയിച്ചു.
വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപവരെ പലിശ രഹിത വായ്പാ പദ്ധതി മോട്ടോര്‍ വാഹന മേഖലയില്‍കൂടി ബാധകമാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വലിയ ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. മോട്ടോര്‍ വാഹന മേഖലക്ക് വലിയ ബുദ്ധിമുട്ടാണ് കോവിഡുണ്ടാക്കിയിട്ടുള്ളത്. നാല്‍പതിനായിരത്തോളമുണ്ടായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ പ്രതിസന്ധിമൂലം അത് 14,000 ആയി ചുരുങ്ങി. അതില്‍ തന്നെ 12,000 എണ്ണം മാത്രമേ നികുതി നല്‍കി സര്‍വിസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്താനുള്ള അപേക്ഷയും നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കി കൊടുക്കുന്നത്.

















