പാലക്കാട്: ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ലഘുഭക്ഷണശാലയിൽ 5 സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്.
റോഡ് സൈഡിലുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയ യുവാക്കളെ ഭക്ഷണം കഴിഞ്ഞെന്ന് ഹോട്ടലുടമ അറിയിക്കുകയായിരുന്നു. എന്നാൽ കടയിൽ കയറി ജീവനക്കാർക്ക് കഴിക്കാനുള്ള മീൻകറി എടുത്തതോടെ ജീവനക്കാർ അത് ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകർക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. യുവാക്കൾ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.
സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാർക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന്ന് പിന്നാലെ പൊലീസത്തി കട പൂട്ടിച്ചു.

















