ഗാസ: ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസ സിറ്റിയിലെ 33 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒരു ഡസനില്‍ അധികം പേർക്ക് പരിക്കേറ്റു. കുറഞ്ഞത് രണ്ട് പാർപ്പിട കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു..
ഗാസയിലെ ഹമാസ് മേധാവി യെഹിയ അൽ സിൻവാറിന്റെ വീടും ലക്ഷ്യമിട്ടതായി ഗ്രൂപ്പിന്റെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ യഹ്യ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇസ്രയേല്‍ സൈന്യം വിശദീകരണം നല്‍കിയിട്ടില്ല.
മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പന്ത്രണ്ട് നില കെട്ടിടം ബോംബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ മറ്റൊരു വലിയ വ്യോമാക്രമണം കൂടി നടത്തിയിരിക്കുന്നത്.
‘ഹമാസിന്റെ ഗാസ മുനമ്പിലെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ യഹ്യ സിന്‍വറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വറിന്റെയും വീട്ടിലേക്ക് സൈന്യം ഉന്നംവെച്ചു’ എന്ന് ഇസ്രയേല്‍ ആര്‍മി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗാസ മുനമ്പിൽ 55 കുട്ടികളും 33 സ്ത്രീകളും ഉൾപ്പെടെ 188 പേർ കൊല്ലപ്പെട്ടു. 1,200 ലധികം പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം 13 ഫലസ്തീനികളെയെങ്കിലും കൊന്നിട്ടുണ്ട്.
രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചതായി ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഫലസ്തീനിലും ഇസ്രായേലിലും തമ്മില്‍ വർഷങ്ങളായി ഉണ്ടായിരുന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്ര സുരക്ഷാ സമിതി ഞായറാഴ്ച യോഗം ചേർന്നു.
















