കേരളം മാത്രമല്ല അങ്ങ് ഡല്‍ഹി വരെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ഇങ്ങ് തെക്കുള്ള നേമം. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തില്‍ താമര വിരിയിച്ചുക്കൊണ്ടായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ അടങ്ങിയ നിയമസഭാ മണ്ഡലമാണ് നേമം. ഇരുമുന്നണികളും മാറി മാറി ഭരിച്ചുള്ള നേമത്ത് ആർക്കും കുത്തക അവകാശപ്പെടാനില്ല.
2016ൽ ലഭിച്ച വിജയം ബിജെപിക്ക് നല്‍കിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല. സിറ്റിംഗ് സീറ്റ് നിലനിർത്താൻ ബിജെപി ആഞ്ഞുശ്രമിക്കുമ്പോൾ, കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. അതേസമയം, പ്രബലനായൊരു സ്ഥാനാർത്ഥിയെ കളത്തിലിറക്കി നേമം പിടിക്കുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തിലേക്കാണ് ഇപ്പോൾ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
പോരാട്ട ചരിത്രം
1982-ൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ (36,007 വോട്ടുകള്‍) നേമത്ത് മത്സരിച്ച് ജയിച്ചതോടെയാണ് മണ്ഡലം രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. സിപിഎമ്മിന്‍റെ പി ഫക്കീര്‍ഖാനെയാണ് (32,659 വോട്ടുകള്‍) അദ്ദേഹം പരാജയപ്പെടുത്തിയത്. മാളയിലും നേമത്തും വിജയിച്ചതിനെ തുടര്‍ന്ന് കരുണാകരന്‍ നേമം മണ്ഡലത്തില്‍ നിന്നും രാജിവച്ചു.
1983-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വി ജെ തങ്കപ്പന്‍ മണ്ഡലം തിരിച്ചു പിടിച്ചു. കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി ഇ. രമേശൻ നായരെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് 1987-ലും, 1991-ലും വി ജെ തങ്കപ്പന്‍ മണ്ഡലം നിലനിര്‍ത്തി. 1996-ല്‍ സിപിഎമ്മിന്‍റെ തന്നെ വെങ്ങാന്നൂര്‍ ഭാസ്‌കരന്‍ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി.
തുടര്‍ന്ന് 2001 ലും 2006 ലും വെങ്ങാനൂര്‍ ഭാസ്‌കരനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വേണ്ടി എന്‍ ശക്തന്‍ മണ്ഡലം തിരിച്ചുപിടിച്ചു.
2011 ൽ ഒ രാജഗോപാലും വി ശിവൻകുട്ടിയും മത്സരിച്ചപ്പോൾ ശിവൻകുട്ടിക്ക് 50,076 വോട്ടും രാജഗോപാലിന് 43,661 വോട്ടും ലഭിച്ചിരുന്നു. ജനതാദൾ (യുനൈറ്റഡ്)ന്‍റെ ചാരുപാറ രവിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വെറും 20,248 വോട്ട് മാത്രമാണ് യുഡിഎഫ് നേടിയത്.
2016 ലേക്ക് എത്തിയപ്പോള്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി ആദ്യമായി നിയമസഭയിലേക്കെത്തി. 67,813 വോട്ടുകളാണ് രാജഗോപാല്‍ നേടിയത്. 59,142 വോട്ടുകള്‍ ശിവകുട്ടിയും നേടി.
2011നെ അപേക്ഷിച്ച് 9,000-ല്‍ അധികം വോട്ടുകള്‍ നേടാന്‍ ശിവന്‍കുട്ടിക്ക് ആയെങ്കിലും പരാജയമായിരുന്നു ഫലം. ജനതാദൾ (യുനൈറ്റഡ്)ന്‍റെ വി. സുരേന്ദ്രൻ പിള്ള വെറും 13,860 വോട്ടുകള്‍ മാത്രമാണ് നേടിയത്.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ് നേമത്തിലെ വിജയമെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. നേമത്ത് ഒ രാജഗോപാലിന് അനുകൂലമായി കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കുന്നതിനുപകരം തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാറിന് അനുകൂലമായി ബിജെപി വോട്ടുമറിച്ചു എന്നായിരുന്നു ആരോപണം.
എന്നാൽ, പാർട്ടിക്കപ്പുറം ജനകീയൻ എന്നൊരു ലേബൽ കൂടി രാജഗോപാലിനുണ്ടായിരുന്നു. മാത്രമല്ല, പല തവണ തോറ്റ് നേടിയ വിജയമാണിതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഒ രാജഗോപാൽ പ്രകടിപ്പിച്ച മികവും അദ്ദേഹത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചിരുന്നു എന്ന് വേണം കരുതാൻ.
നേമം തിരിച്ച് പിടിക്കാന്‍ ശിവന്‍ക്കുട്ടി
ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് സിപിഎം. വി ശിവൻകുട്ടിയെ തന്നെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. കഴിഞ്ഞ തവണ തോറ്റെങ്കിലും 2011ല്‍ ജയിച്ചതിനേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ശിവന്‍കുട്ടി നേടിയിരുന്നു.
തദേശ തിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തിലെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച് ബന്ധം നിലനിര്‍ത്തിയിട്ടുള്ള ആളാണ് ശിവൻകുട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡത്തിലെ ബിജെപിയുടെ മേല്‍ക്കൈ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന് ഉള്ളത്. രണ്ടായിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ളത്. കോർപ്പറേഷനിൽ ബിജെപിയെ പിന്തള്ളി അധികാരം നിലനിർത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. അതിനാല്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് പോയില്ലങ്കില്‍ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.
നേമം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് വി ശിവൻകുട്ടിയുടെ വാദം. കുമ്മനത്തിന്‍റെ ഗുജറാത്ത് പരാമർശം സജീവ ചർച്ചയാക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. വർഗീയ കലാപങ്ങൾ നടത്തി പരിചയമുള്ളയാളാണ് കുമ്മനം രാജശേഖരൻ എന്ന ആക്ഷേപവുമായി തുടക്കത്തിലെ കടന്നാക്രമിക്കുകയാണ് വി ശിവൻകുട്ടി.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഉയര്‍ത്തിയാണ് സിപിഎം നേമത്ത് പ്രതിരോധിക്കുന്നത്. ഇത് മറ്റ് മണ്ഡലത്തിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേമത്ത് മുപ്പതിനായിരത്തോളം ന്യൂനപക്ഷം വോട്ടുകളുണ്ട്. ഇവ കൂടി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് ഗുജറാത്ത് പരാമര്‍ശത്തെ ക്യാമ്പയിന്റെ ഭാഗമാക്കുന്നത്.
വീണ്ടും താമര വിരിയുമോ ?
ബിജെപിക്ക് മണ്ഡലത്തിൽ അഭിമാന പോരാട്ടമാണ്. നേമം നിലനിർത്തി സംസ്ഥാനത്ത് കൂടുതൽ മണ്ഡലങ്ങൾ പിടിക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഒ രാജഗോപാലിന് ഒരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായം ബിജെപിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ പ്രയാധിക്യം പരിഗണിച്ച് അദ്ദേഹത്തിനെ മാറ്റി നിര്‍ത്താന്‍ തന്നെയാണ് ബിജെപി തീരുമാനം.
നേമം മണ്ഡലത്തില്‍ കുമ്മനം വീട് വാടകയ്ക്ക് എടുത്തതോടെയാണ് അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിക്കുന്നത്. മണ്ഡലത്തില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് നേമത്ത് കുമ്മനം വീട് വാടകയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേമം മണ്ഡലം ബിജെപിയുടെ ഉരുക്ക് കോട്ടയാണെന്നും, പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ വാദം. കേരളത്തിന്‍റെ ഗുജറാത്തെന്ന് കുമ്മനം വിശേഷിപ്പിച്ച മണ്ഡലം കൂടിയാണിത്. അതുകൊണ്ടുതന്നെ സീറ്റ് നിലനിര്‍ത്തുകയെന്നത് ബിജെപിക്ക് അഭിമാനപ്രശ്നം കൂടിയാണ്.
നേമത്ത് വികസനം സജീവ വിഷയമാക്കിയാണ് ബിജെപിയുടെ നീക്കം. വികസനം മുടക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. 85 ശതമാനം ഭൂമിയും ഏറ്റെടുത്ത തിരുമല തൃക്കണ്ണാപുരം റോഡ് വികസനം സിപിഎം ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചുവപ്പ് നാടയില്‍ കുരുക്കിയിടുകയാണ്, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വില്ലേജ് ഓഫീസും തുറന്ന് കൊടുക്കുന്നില്ല എന്നീ ആരോപണങ്ങള്‍ ഉണ്ട്. ഇടത് വലത് മുന്നണികളുടെ എതിര്‍പ്പിനെ മറികടന്നും മണ്‍ഡലത്തിലെ അടിസഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നോട്ട് പോകാനായെന്നാണ് ബിജെപിയുടെ അവകാശവാദം.
നേമത്ത് ബി.ജെ.പിക്ക് അതീതമായി രാജഗോപാലിനുണ്ടായിരുന്ന ജനപിന്തുണ കണക്കിലെടുത്താണ് കഴിഞ്ഞ തവണ സീറ്റ് നല്‍കിയത്. അതേസമയം കുമ്മനത്തിന് രാജഗോപാലിനെ പോലെ പൊതുവോട്ടുകള്‍ പിടിക്കുന്നതിന് വലിയ പ്രതിസന്ധികളുണ്ടെന്നാണ് ബിജെപിയിലെ വിലയിരുത്തല്‍.
വോട്ട് ഒഴുക്ക് തടയാന്‍ യുഡിഎഫ്
മണ്ഡലത്തില്‍ ശക്തനായ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസും കളത്തില്‍ ഇറക്കാന്‍ പോകുന്നത്. ആഞ്ഞുപിടിച്ചാൽ നേമം കയ്യിലിരിക്കുമെന്ന കണക്കു കൂട്ടലിലാണ് യുഡിഎഫ്. മണ്ഡലത്തില്‍ യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളെ രംഗത്ത് ഇറക്കുന്നതിലൂടെ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
യുഡിഎഫില്‍ നിന്നും ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നു എന്ന് അഭ്യൂഹം ഉയർന്നു വന്നിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും തന്നെയുണ്ടായില്ല.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എല്‍ജെഡിയാണ് യുഡിഎഫിൽ മത്സരത്തിനിറങ്ങിയത്. ഇതുകൊണ്ടാണ് മണ്ഡലത്തിൽ കുത്തനെ വോട്ട് ഇടിയാൻ കാരണമായതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശനം .ഇത് സാധൂകരിക്കാൻ കണക്കുകളും കോൺഗ്രസ് നിരത്തുന്നു. 2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍ ശക്തന്‍ മത്സരിച്ചപ്പോള്‍ 60,884 വോട്ടായിരുന്നു അന്ന് നേടിയത്. 2011ല്‍ എല്‍ജെഡി അംഗം ചാരുപാറ രവിമത്സരിച്ചപ്പോൾ ഇത് 20,248 വോട്ടായി. 2016ല്‍ ഇത് കുത്തനെ കുറഞ്ഞു. അന്ന് എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി വി സുരേന്ദ്രന്‍ പിള്ളയായിരുന്നു മത്സരിച്ചത്. ലഭിച്ചതാകട്ടെ 13,860 വോട്ടുകളും.
ഈ സാഹചര്യത്തിൽ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ പല അട്ടിമറികളും സാധ്യമാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ എൽഡിഎഫിന് ഇവിടെ തിരിച്ചടി ലഭിക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
കേരളത്തിലെ ബിജെപിയുടെ ഏക മണ്ഡലമായ നേമം ഇത്തവണ ആർക്കൊപ്പമായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മൂന്ന് മുന്നണികളുടെയും അഭിമാനപോരാട്ടമാണ് നേമത്ത് അരങ്ങേറാനിരിക്കുന്നത്.