മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 കേസുകൾ വീണ്ടും ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അമരാവതി ജില്ലയിൽ ഒരാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞു.
ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡ് കേസുകൾ ഉയർന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും അടയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലയിൽ ലോക്ഡൗൺ ഏർപ്പെടുത്താനുളള തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതി തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി മുംബൈയില്‍ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റൊരു ലോക്ഡൗണിലേക്ക് നീങ്ങാതെ ഇരിക്കണമെങ്കില്‍ ജനങ്ങള്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച 6,000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 6,971 കേസുകളും 35 മരണവും സ്ഥിരീകരിച്ചു. തലസ്ഥാനമായ മുംബൈയില്‍ മാത്രം 921 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ചില ഇടങ്ങളില്‍ അതീവ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമരാവതി ജില്ലയില്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
















