ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച് ചൈന ഗ്രാമം നിർമിച്ചതായി റിപ്പോർട്ട്. യഥാർത്ഥ അതിർത്തിയിൽ നിന്ന് ഇന്ത്യൻ പ്രദേശത്തിനകത്തേക്ക് ഏകദേശം 4.5 കിലോമീറ്റർ കയറിയുള്ളതാണ് നിർമാണം.101 ഓളം വീടുകൾ ഉൾപ്പെടുന്ന പുതിയ ഗ്രാമം നിർമിച്ചതായാണ് വിവരം. എൻഡിടിവിയാണ് ഉപഗ്രഹ ചിത്രങ്ങൾ ഉൾപ്പെടുന്ന ചിത്രം പുറത്തുവിട്ടത്.
2019,20 വർഷങ്ങളിലെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 2020 നവംബർ ഒന്നിലെ ചിത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ കാണാം.
റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
നമ്മുടെ സര്‍ക്കാരും റോഡുകളും പാലങ്ങളും ഉള്‍പ്പെടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഇത് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
















