മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ കൊടിയോ മുദ്രാവാക്യങ്ങളോ ജനകീയ സമരങ്ങള്‍ക്ക് ആവശ്യമില്ലെന്ന വസ്തുത ഊട്ടിയുറപ്പിക്കുകയാണ് തലസ്ഥാന നഗരി വളഞ്ഞിരിക്കുന്ന കര്‍ഷകര്‍. ജനതയുടെ പ്രതിസന്ധികളില്‍നിന്ന് താനെ സമരങ്ങള്‍ രൂപപ്പെടും. ഒരുപക്ഷേ അതില്‍നിന്ന് തന്നെ ഒരു പുതിയ രാഷ്ട്രീയവും പിറക്കാം. തളര്‍ത്താനും അടിച്ചമര്‍ത്താനും വിദ്വേഷച്ചുവ കലര്‍ത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളെ മറികടന്ന് വിട്ടുവീഴ്ചകള്‍ക്കിടം നല്‍കാതെ സമരോത്സുകരായ കര്‍ഷകര്‍ ചരിത്രമാവുകയാണ്.
കോവിഡ് കാലം മനുഷ്യരെ പൊതുവെ വിഷാദത്തിലാക്കിയപ്പോള്‍ നീതി നിഷേധിക്കുന്ന കരി നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധച്ചൂടില്‍ തെരുവുകള്‍ ഉണരുമെന്ന് അധികാരികള്‍ കരുതിക്കാണില്ല. ഒടുക്കം പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും സമരത്തെയും കര്‍ഷകരെയും പിന്തുണച്ച് രംഗത്തെത്തിയതോടെ ഭരണകൂടം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏകരൂപമായ ഒരു നേതൃത്വം ഇല്ലെങ്കിലും വിസ്മയകരമായ സമര പാഠവമാണ് ഡല്‍ഹിയിലും അതിര്‍ത്തികളിലും സംഘടിച്ച കര്‍ഷക ജനത നല്‍കുന്നത്. സമരത്തെ നേരിടാനുള്ള ഭരണകൂടത്തിന്റെ സര്‍വസന്നാഹങ്ങളെയും കര്‍ഷകര്‍ തകര്‍ത്തുകളഞ്ഞു.

യഥാര്‍ഥ സമരങ്ങള്‍ ജനതയുടെ വിമോചനത്തിന്റെ ഉത്സവമാകുമ്പോള്‍ പ്രതിസ്ഥാനത്തുള്ള ഭരണകൂടത്തിന് ഹാലിളകുമെന്നത് സ്വാഭാവികം. ഇതിന് തെളിവുകള്‍ നിരവധിയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കി. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യവുമായെത്തിയ ഇടതു നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്ത് നീക്കി. യുപിയില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കി. കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയൊക്കെ ഇവ്വിധം പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത ബന്ദിന് ലഭിച്ച വലിയ രീതിയിലുള്ള പിന്തുണ കണ്ട് ഭയന്ന സര്‍ക്കാരിനെ തന്നെയാണ് കര്‍ഷകരുമായി നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ച ഒരു ദിവസം നേരത്തെയാക്കാന്‍ നിര്‍ബന്ധിതനായ ആഭ്യന്തര മന്ത്രിയില്‍ കാണുന്നത്.
ജനകീയ സമരങ്ങള്‍ക്കു നേരെ പൊതുവേ ഭരണകൂടം ആരോപിക്കുന്നതൊക്കെ ഈ കര്‍ഷക സമരത്തിനിടയിലും നാം കണ്ടു. സിക്കുകാര്‍ ഉള്ളതുകൊണ്ട് ഖലിസ്ഥാന്‍ തീവ്രവാദികള്‍, സിപിഐ (എംഎല്‍) ലിബറേഷന്‍ ഉള്ളതുകൊണ്ട് മാവോയിസ്റ്റുകള്‍ തുടങ്ങി മുസ്‍ലിംകള്‍ തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു എന്ന് വരെ പ്രചരിപ്പിച്ചു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിച്ച് കര്‍ഷക പ്രതിഷേധം ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലും തെറ്റിദ്ധാരണ പരത്തുന്ന വ്യാഖ്യാനങ്ങളിലും കടുത്ത പ്രതികരണമാണ് കര്‍ഷകര്‍ അറിയിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ചില വ്യാജവാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും ഒന്നു പരിശോധിക്കാം.

ഖലിസ്ഥാന്‍, മാവോയിസ്റ്റ് വാദങ്ങള്‍
ഡല്‍ഹി ചലോയിലെ കര്‍ഷകര്‍ ഖലിസ്ഥാൻ ഭീകരവാദികളാണെന്ന് ആരോപണം ഉന്നയിച്ചതും അധിക്ഷേപിച്ചതും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ്. തെളിവു നിരത്താതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന മുഖ്യമന്ത്രിയാണ് താന്‍ എന്ന് ഖട്ടര്‍ വിസ്മരിച്ചു. കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വിറ്റര്‍ നിലവാരത്തിലേക്കാണ് ഖട്ടര്‍ താഴ്‍ന്നത്.

“ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നവംബര്‍ 23 ന് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഖലിസ്ഥാനികളും മാവോയിസ്റ്റുകളും ബില്ലിനെ എതിര്‍ത്ത് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ഡല്‍ഹിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. ഇത് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നില്ല. വെറും രാഷ്ട്രീയമാണിത്,”- അമിത് മാളവ്യയുടെ വിവാദമായ ട്വീറ്റ് ഇതായിരുന്നു. തന്റെ ആരോപണം തെളിയിക്കാനുള്ള യാതൊരു തെളിവുകളും മാളവ്യ പുറത്തുവിട്ടിട്ടുമില്ല.
Arvind Kejriwal led Delhi government has already notified the new Farm Laws on 23Nov20 and had started implementing them.
But now that the Khalistanis and Maoists have stepped in to oppose, he sees an opportunity to burn down Delhi.
It was never about farmers. Just politics… pic.twitter.com/s5gMq9z8oW
— Amit Malviya (@amitmalviya)
November 30, 2020
അമേരിക്കയില്‍ ഉള്‍പ്പെടെ ഖലിസ്ഥാന്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളാണ് കര്‍ഷക സമരത്തില്‍ നിന്നെന്ന വ്യാജേന പ്രചരിച്ചത്. ഞങ്ങള്‍ക്ക് ഖലിസ്ഥാന്‍ വേണം എന്ന ബാനറുമായി വിഘടനവാദികള്‍ 2013ല്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രങ്ങളും ഇത്തരത്തില്‍ വ്യാപകമായി സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഖലിസ്ഥാൻ ഭീകരരുമായാണോ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം അനുരഞ്ജന ചർച്ചകൾ നടത്തുന്നത്? ഭീകരരെ ഭയന്നാണോ പ്രധാനമന്ത്രിക്ക് മന്ത്രിമാരുമായി അടിയന്തരയോഗം ചേരേണ്ടിവന്നത്? തുടങ്ങിയ ചില മറുചോദ്യങ്ങളാണ് ഇത്തരം ആക്ഷേപങ്ങളുമായി വരുന്നവരോടും അതിനെ പ്രോത്സാഹിപ്പിക്കുന്നവരോടും തിരിച്ച് ചോദിക്കാനുള്ളത്.
Do you saw any farmers in this protest ?
They all are Khalistans,
They all are chanting we want Khalistan
That’s why #BoycottKhalistan pic.twitter.com/HLxEbqLTUH— अंकिता सिंह (@indiaAnkita)
November 30, 2020
തലസ്ഥാനത്ത് സമരത്തിൽ പങ്കെടുക്കുന്ന നാല് ഭാരതീയ കിസാൻ യൂണിയനുകളും മൂന്ന് ഇടതുപക്ഷ കിസാൻ സഭകളും ഖലിസ്ഥാൻ ഭീകരവാദത്തെ ചെറുത്തുതോല്പിക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സംഘടനകളാണ്. ഖലിസ്ഥാൻ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരു പങ്കും വഹിക്കാത്ത ബിജെപിയും സംഘ്പരിവാർ സംഘടനകളും ഇപ്പോൾ അതേപ്പറ്റി പറയുന്നത് കർഷക പ്രക്ഷോഭത്തെ തകർക്കാമെന്ന വ്യാമോഹത്തിലാണ്. അത്തരം വിനാശകരമായ തന്ത്രങ്ങൾ ദേശാഭിമാന ശക്തികളെ ദുർബലമാക്കാനെ സഹായിക്കൂ.
രണ്ടുമാസങ്ങളായി പഞ്ചാബിൽ നടന്നുവന്ന കർഷക സമരം തികച്ചും സമാധാനപരമായിരുന്നു. യാതൊരു അക്രമസംഭവങ്ങളും ആ കാലയളവിൽ സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കർഷകരുടെ മുറവിളി കേൾക്കാൻ വിസമ്മതിച്ച മോദി ഭരണകൂടം തന്നെയാണ് അവരെ ഡൽഹിയിലേക്ക് വരാൻ നിർബന്ധിതമാക്കിയത്. പഞ്ചാബിൽ സമരത്തിലുടനീളം പ്രകടമായ സഹനതന്ത്രങ്ങളാണ് തങ്ങളെ തടയാൻ സർക്കാർ നിയോഗിച്ച പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങളോടും സമരക്കാർ അനുവർത്തിച്ചത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ചെറിയൊരു പിശകുപോലും അടിച്ചമർത്താനുള്ള അവസരമാക്കി ഭരണകൂടം മാറ്റുമെന്ന ഉത്തമബോധ്യമുണ്ടായിരുന്നു അവര്‍ക്ക്. പൊലീസ് സേനാംഗങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും സാഹോദര്യവും നല്കി സമാധാനാന്തരീക്ഷം കൈമോശം വരാതിരിക്കാനുള്ള കരുതലും ആത്മസംയമനവും പ്രക്ഷോഭകർ പ്രകടിപ്പിക്കുന്നു.

പൗരത്വ പ്രക്ഷോഭകരെന്ന വാദം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരാണ് കര്‍ഷക സമരത്തിന് പിന്നിലും എന്നായിരുന്നു മറ്റൊരു ആരോപണം. ഷാഹിന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവര്‍ കര്‍ഷക സമരത്തിലുമെത്തി എന്ന് രണ്ട് ഫോട്ടോകള്‍ ചേര്‍ത്തുവെച്ച് മൂന്ന് പേരെ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം. എന്നാല്‍ രണ്ട് ചിത്രങ്ങളും പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ നിന്നുള്ളതാണ്. മാസങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഇപ്പോഴത്തേത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ദേശവിരുദ്ധ ശക്തികളാണ് ഇരു സമരങ്ങള്‍ക്കും പിന്നിലെന്ന സമവാക്യം രൂപപ്പെടുത്തുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.
गंगाधर ही शक्तिमान है। pic.twitter.com/xwATuDGpUy
— Dr. राहुल (Gold Medalist Chef) (@rahulpassi)
December 2, 2020
എഎപിയുടെ വാടക പ്രതിഷേധക്കാര്‍
350 രൂപ വാഗ്ദാനം ചെയ്ത് എഎപി ഹരിയാനയില്‍ നിന്നും ആളുകളെ കര്‍ഷക സമരത്തിനെത്തിച്ചെന്നും എഎപിയുടെ ജിഹാദി മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പറഞ്ഞ് ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കപില്‍ താക്കൂര്‍ എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഷെയര്‍ ചെയ്ത വീഡിയോ യഥാര്‍ഥത്തില്‍ 2018 മാര്‍ച്ച് 29ന് സോഷ്യല്‍ മീഡിയയില്‍ എത്തിയതാണ്. കെജ്രിവാളിന്റെ ഹരിയാനയിലെ റാലിയില്‍ പങ്കെടുക്കാന്‍ 350 രൂപയും ഭക്ഷണവും വാഗ്ദാനം ചെയ്തിട്ട് നല്‍കിയില്ല എന്ന് ഒരാള്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ആണ് പണം വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു എന്ന് തെറ്റായി പ്രചരിപ്പിച്ചത്. അതേ വീഡിയോയിലെ ആള്‍, തന്നെ ഭീഷണിപ്പെടുത്തിയാണ് 350 രൂപയുടെ കാര്യം പറയിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ അന്ന് തന്നെ എഎപി പുറത്തുവിട്ടിരുന്നു.

https://www.youtube.com/watch?v=e76qnkRqYzw
സമരം വിലകുറച്ച് കാണാനുള്ള അജണ്ടകള്‍
ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ വൃദ്ധനായ കര്‍ഷകന് നേരെ പൊലീസ് ലാത്തിവീശുന്ന ചിത്രം വളരെ ദുഃഖകരമാണെന്ന കുറിപ്പോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ജയ് ജവാന്‍ ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. പ്രധാനമന്ത്രി മോദിയുടെ ധാര്‍ഷ്ട്യം ജവാന്‍ കര്‍ഷകനെതിരെ നിലകൊള്ളുന്ന അവസ്ഥയിലെത്തിച്ചു’ എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
എന്നാല്‍, രാഹുലിനെ വിശ്വാസ്യതയില്ലാത്ത നേതാവെന്ന് വിളിച്ച ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, യഥാര്‍ഥത്തില്‍ പൊലീസ് കര്‍ഷകനെ സ്പര്‍ശിച്ചിട്ട് പോലുമില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍ ആൾട്ട് ന്യൂസ്, ബൂം ലൈവ് തുടങ്ങിയ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകള്‍ കര്‍ഷകന് മര്‍ദനമേറ്റതിന്‍റെ തെളിവുകള്‍ പുറത്തുവിട്ടതിനു പിന്നാലെ ട്വിറ്റര്‍ തന്നെ ശ്രീമാന്‍ മാളവ്യയുടെ ട്വീറ്റ് കൃത്രിമമാണെന്ന് അടയാളപ്പെടുത്തി. ശരീരമാകെ ലാത്തിയടിയേറ്റെന്ന് 60കാരനായ കര്‍ഷകന്‍ സുഖ്ദേവ് സിങ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതായും പൊലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യാതെ എന്തിനാണ് മര്‍ദിച്ചതെന്ന് മനസിലായില്ലെന്നുമായിരുന്നു കര്‍ഷകന്‍റെ ദീന രോദനം.
Rahul Gandhi must be the most discredited opposition leader India has seen in a long long time. https://t.co/9wQeNE5xAP pic.twitter.com/b4HjXTHPSx
— Amit Malviya (@amitmalviya)
November 28, 2020
വ്യാജന്മാരുടെ അതിപ്രസരം
ഫോട്ടോഷോപ്പ് ചെയ്തും മോര്‍ഫ് ചെയ്തും വേറെ ഏതൊക്കെയോ സംഭവങ്ങളുമായി ബന്ധപ്പെട്ട പഴയ ദൃശ്യങ്ങളും ചിത്രങ്ങളും കര്‍ഷക പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്ന വ്യാജേന പ്രചരിച്ചിരുന്നു. മുസ്‍ലിംകള്‍ വേഷപ്രച്ഛന്നരായി സിക്കുകാരുടെ രൂപത്തില്‍ കര്‍ഷക സമരത്തിനെത്തിയെന്നായിരുന്നു ഇതില്‍ ഒരു വാദം. മീശയില്ലാതെ, താടിയുള്ള ഒരാളുടെ ചിത്രം ഉഗ്ര ഹിന്ദുത്വ, ക്രാന്തികാരി ഹിന്ദു തുടങ്ങിയ ഫേസ് ബുക്ക് പേജുകളില്‍ വന്നു. പിന്നാലെ സര്‍ദാര്‍ജിയുടെ മീശ എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ചിത്രത്തിലെ വസ്തുത എന്തെന്ന് ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്നു.

നവംബര്‍ 29ന് സിംഘു അതിര്‍ത്തിയില്‍ നിന്നുള്ള കര്‍ഷക പ്രതിഷേധത്തിന്‍റെ ദൃശ്യത്തില്‍ ഉണ്ടായിരുന്ന ഈ കര്‍ഷകന് താടി മാത്രമല്ല, മീശയുമുണ്ടായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. അതായത് സിക്കുകാരനായ കര്‍ഷകന്‍റെ ചിത്രം എഡിറ്റ് ചെയ്ത് മിശയില്ലാതാക്കി മുംസ്ലീം എന്ന വ്യാജേന പ്രചരിപ്പിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.
കര്‍ഷക സമരത്തില്‍ സിക്കുകാരനായി വേഷം മാറിയെത്തിയെ നാസിര്‍ മുഹമ്മദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന്, പൊലീസ് ഒരാളെ പിടിച്ചുകൊണ്ടുപോകുന്ന ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പ്രചരിച്ചിരുന്നു. എന്നാല്‍ 2011ല്‍ നടന്ന ഫാര്‍മസിസ്റ്റുകളുടെ പ്രതിഷേധത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം. അന്ന് സിക്കുകാരന്‍റെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതിന് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡും ചെയ്തിരുന്നു.

ഷാഹിന്‍ബാഗ് ദാദിയെന്ന് തെറ്റിദ്ധരിച്ച് കർഷക പ്രതിഷേധത്തിനെത്തിയ മോഹീന്ദർ കൗറിന്‍റെ ചിത്രം പങ്കുവച്ച് 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ഇവരെന്ന് ആക്ഷേപിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിനെ കാത്തിരിക്കുന്നത് നിയമ നടപടികളാണ്. സംഭവം വിവാദമായതോടെ തന്റെ അമളി മനസ്സിലാക്കി കങ്കണ ട്വീറ്റ് നീക്കം ചെയ്തെങ്കിലും കങ്കണയ്ക്കെതിരെ മൊഹീന്ദർ കൗര്‍ തന്നെ രംഗത്തുവന്നതോടെ വിഷയം മറ്റൊരു തലത്തിലേക്ക് പോയി. പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ച് ഈ വിഷയത്തില്‍ കങ്കണയ്‌ക്കെതിരെ നേരിട്ട് കൊമ്പു കോര്‍ത്തപ്പോള്‍ ഗുരുതര വിമര്‍ശനങ്ങളാണ് കങ്കണയെ തേടിയെത്തിയത്. ഒപ്പം വക്കീല്‍ നോട്ടീസും കേസുകെട്ടുകളും. സർക്കാരിനെ അനുകൂലിച്ച്, തന്റെ ആശയങ്ങൾക്ക് മറുപുറത്ത് നിൽക്കുന്നവരെ പാക്കിസ്ഥാനികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന കങ്കണയുടെ പ്രതികരണം ഇതാദ്യമായല്ലെന്നതു കൂടി പരിഗണിക്കുമ്പോള്‍ ഇത്തവണ കുരുക്ക് മുറുകാനാണ് സാധ്യത.
This is a false claim by @KanganaTeam. She has now deleted her tweet. Do not forget how she’s using her position to pull down and discredit those who are not privileged, and fighting for their rights. She is EXACTLY what she claims to be fighting against. pic.twitter.com/h1huGvf9Ki
— Pratik Sinha (@free_thinker)
November 28, 2020
ഖലിസ്ഥാന്‍ വാദികളാണ്, ജിഹാദികളാണ്, ദേശവിരുദ്ധരാണ്, മാവോയിസ്റ്റുകളാണ് എന്ന് മുദ്രകുത്തിയാല്‍ തോറ്റു പിന്മാറുന്ന സമരത്തിനല്ല തലസ്ഥാന നഗരി സാക്ഷിയാകുന്നതെന്ന് കഷ്ടപ്പെട്ട് മോര്‍ഫ് ചെയ്തും എഡിറ്റ് ചെയ്തും കുപ്രചാരണങ്ങള്‍ പടച്ചുവിടുന്നവര്‍ ഓര്‍ത്താന്‍ നന്ന്. ഇത് വെറും സമരമല്ല അതിജീവനത്തിനായുള്ള പോരാട്ടമാണ്. ജാതി-മത‑ഭേദ ചിന്തകൾക്ക് അതീതവും ദേശാഭിമാന പ്രേരിതവുമായ കര്‍ഷകരുടെ മുന്നേറ്റമാണ്. സര്‍വ്വോപരി ചരിത്രമാണ്.