തൃശൂര്‍: സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട് അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ ചെയര്‍പേഴ്സന്‍ കെപിഎസി ലളിത. രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെന്ന് അവർ പറഞ്ഞു. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
















