ഹത്രാസിലെ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജം

മഥുര: ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിന് ഇരയായി ചികില്‍സയിലിരിക്കെ മരണപ്പെട്ട പെണ്‍കുട്ടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജം. ഹത്രാസ് ബലാത്സംഗവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ഫോട്ടോ രണ്ടു വര്‍ഷം മുന്‍പു മരിച്ച മഥുരയിലെ യുവതിയുടേയാണ്. ഇത് വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം പല ഉന്നതരും പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മഥുരയിലെ മോഹന്‍ യാദവിന്റെ മകളുടെ ഫോട്ടോയാണ് തെറ്റായി പ്രചരിക്കുന്നത്. അസുഖബാധിതയായ പെണ്‍കുട്ടി 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ട ഈ പെണ്‍കുട്ടിക്കു വേണ്ടി വലിയ പ്രതിഷേധ ക്യാംപയിനുകള്‍ അന്ന് നടന്നിരുന്നു. രണ്ടു വര്‍ഷം മുൻപ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചതിലും, ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്നാണ് പിതാവ് മോഹന്‍ലാല്‍ യാദവ് പറയുന്നു.

മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ചണ്ഡീഗഡ് എസ്.എസ്.പിക്ക് പരാതി നല്‍കി. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

സെപ്റ്റംബര്‍ 29നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിൽ നിന്നുള്ള 19കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെണ്‍കുട്ടിക്കെതിരെയുണ്ടായ അതിക്രമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്.

Tags: Fake News

Latest News