പാലക്കാട്: ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷഫീഖ് ആണ് കൊല്ലത്ത് അറസ്റ്റിലായത്. ഇയാള്‍ പോപ്പുലർ ഫ്രണ്ട് അംഗമാണെന്ന് എൻഐഎ അറിയിച്ചു. 2022 ഏപ്രിൽ 16ന് ശ്രീനിവാസൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
ശ്രീനിവാസൻ വധക്കേസിൽ ഉൾപ്പെട്ട 71 പേരെ തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാം കുറ്റപത്രം അതേവർഷം നവംബറിലും എൻഐഎ സമർപ്പിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട അബ്ദുൽ നാസർ എന്ന പ്രതി 2023 ജനുവരി രണ്ടിന് മരിച്ചു. ഒളിവിലായിരുന്ന പ്രതി സഹീർ കെവിയെ 2023 ഒക്ടോബറിലും ജാഫർ തടിയന്റവിടയെ 2024 ഫെബ്രുവരിയിലും അറസ്റ്റ് ചെയ്തു.
ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയ പിഎഫ്ഐ മെഷിനറി & ഹിറ്റ് സ്ക്വാഡിലെ അംഗമായിരുന്നു മലപ്പുറം സ്വദേശിയായ ഷെഫീഖ് എന്ന് എൻഐഎ വ്യക്തമാക്കി. കൊല നടപ്പിലാക്കാൻ പിഎഫ്ഐ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സംഘടനയുടെ മറ്റ് നേതാക്കളുമായും കേഡർമാരുമായും ഗൂഢാലോചന നടത്തിയ അഷ്‌റഫ് കെ പിക്ക് അഭയം നൽകിയത് ഷഫീഖായിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം, കടക്കുള്ളിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തൽ. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നു കേരള പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കേസിൽ ഒരു അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനും അറസ്റ്റിലായിരുന്നു.
രാജ്യത്തു പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു വഴിവച്ച കേസുകളിലൊന്നാണു ശ്രീനിവാസൻ വധക്കേസ്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കി സംസ്ഥാനത്തു നടത്തിയ ആദ്യത്തെ കൊലപാതകമെന്ന കേരള പൊലീസിന്റെ കണ്ടെത്തലും നിർണായകമായിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഈ കേസിലും അറസ്റ്റിലായിരുന്നു.
















