കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ ധാരണയായി. ആകെയുള്ള 42 സീറ്റുകളിൽ 12 എണ്ണം കോൺഗ്രസിനും ആറെണ്ണം , ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനും(ഐഎസ്എഫ്) വിട്ടു നൽകാൻ തീരുമാനമായി. സിപിഎം, സിപിഐ, ഫോർവേഡ് ബ്ലോക്ക്, ആർഎസ് പി എന്നീ പാർട്ടികൾ അടങ്ങുന്ന സഖ്യം 24 സീറ്റുകളിൽ മത്സരിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപാർട്ടികളും കോൺഗ്രസും ഐഎസ്എഫും സഖ്യം രൂപീകരിച്ചാണ് മത്സരിച്ചത്.
ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇടതുമുന്നണിയും കോൺഗ്രസും ഐഎസ്എഫും തമ്മിൽ ലോക്സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കുന്നത്. മുർഷിദാബാദ് സീറ്റ് സിപിഎമ്മിന് വിട്ടുനൽകാൻ തീരുമാനിച്ചു. പകരം ഒന്നിന് പകരം പുരുലിയ, റാണിഗഞ്ച് സീറ്റുകൾ നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുർഷിദാബാദിൽ മത്സരിക്കാനാണ് സാധ്യത.
അതേസമയം, പുരുലിയ, റാണിഗഞ്ച് സീറ്റുകൾ വിട്ടുനൽകാനുള്ള തീരുമാനത്തിൽ ഇടതുമുന്നണിക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ട്. കോൺഗ്രസിനും ഐസിഎഫിനും സീറ്റുകൾ വിട്ടുനൽകാനുള്ള സിപിഎം തീരുമാനത്തിനെതിരെ ഫോർവേഡ് ബ്ലോക്ക് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. മുമ്പ് പാർട്ടി മത്സരിച്ചിരുന്ന തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പുരുലിയ, കൂച്ച് ബെഹാർ, ബരാസത്ത് കോൺഗ്രസിനോ ഐഎസ്എഫിനോ വിട്ടു നൽകരുതെന്ന കടുംപിടുത്തത്തിലാണ് ഫോർവേഡ് ബ്ലോക്ക്.
ബസീർഹത്ത് സീറ്റും ഇടതുപക്ഷത്ത് സീറ്റിനെ സംബന്ധിച്ച് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തർക്കം തുടരുകയാണ്. സീറ്റ് വിട്ടു നൽകണമെന സിപിഎമ്മിൻ്റെ ആവശ്യത്തിന് വഴങ്ങില്ലെന്നാണ് സിപിഐ നിലപാട്.ഈ സീറ്റിൽ സന്ദേശഖാലി സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം നിറപട സർദാറിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.
നേരത്തെ 16 സീറ്റിൽ ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സിപിഎം -13,സിപിഐ- 1, ഫോർവേഡ് ബ്ലോക്ക് -1, ആർഎസ്പി – 1 എന്നിങ്ങനെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായിരുന്നത്. 26 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് കോൺഗ്രസുമായിട്ടുള്ള സഖ്യ സാധ്യത മുന്നിൽക്കണ്ടാണ് എന്ന് ഇടതു മുന്നണി കൺവീനർ ബിമൻ ബോസ് നേരത്തേ സൂചന നൽകിയിരുന്നു. ശേഷിക്കുന്ന 8 സീറ്റുകയിൽ ഉടൻ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഒറ്റയ്ക്ക് മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് 42 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
















