സീറ്റ് നൽകിയില്ല; ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി ഗുരുതരാവസ്ഥയിൽ

ചെന്നെ: ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപിയുടെ നില ഗുരുതരമായി തുടരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എംഡിഎംകെ നേതാവായ എ.ഗണേശമൂര്‍ത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗണേശമൂര്‍ത്തി കഴിഞ്ഞ തവണ ഡിഎംകെ ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ.എ.പ്രകാശ് ആണ് ഇത്തവണ ഈറോഡില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ കടുത്ത നിരാശയില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവമറിഞ്ഞ് തമിഴ്നാട് എക്സൈസ് മന്ത്രി എസ് മുത്തുസ്വാമി, മൊദകുറിച്ചി എംല്‍എ, ഡോ.സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ.വി രാമലിംഗം എന്നിവര്‍ ആശുപത്രിയില്‍ എത്തി .