വെറ്ററിനറി കോളേജിലെ സിദ്ധാർഥൻ്റെ മരണം : അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. അന്വേഷണം സി.ബി.ഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ ഇന്ന് വി.സി തിരിച്ചെടുത്തതോടെ സി.ബി.ഐ അന്വേഷണത്തിൽ വിജ്ഞാപനമിറക്കാത്തത് വീണ്ടും വിവാദമായിരുന്നു.

 

അതിനിടെ, വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വി.സി ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വി.സിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read more : കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം : തലക്കും, നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർഥന് ക്രൂര മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളിൽ വെച്ച് മർദിച്ചെന്നുമുള്ള ആന്‍റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ടും പുറത്തുവന്നിരുന്നു.