കെജ്രിവാളിന്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടിയുടെ ആഹ്വാനം, ദില്ലിയിൽ കനത്ത സുരക്ഷ

ദില്ലി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകരും നേതാക്കളും ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. ഈ മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദില്ലി സംഘര്‍ഷഭരിതമാകുമെന്നാണ് കരുതുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പൊലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

അരബിന്ദോ ചൗക്ക്, സാമ്രാട്ട് ഹോട്ടലിലെ റൗണ്ട് എബൗട്ടുകൾ, ജിംഖാന പോസ്റ്റ് ഓഫിസ്, തീൻ മൂർത്തി ഹൈഫ, നിതി മാർഗ്, കൗടില്യ മാർഗ് എന്നിവയുൾപ്പെടെ നിരവധി വിവിധ സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും.

അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി. മോദി കാ സബ്സാ ബടാ ഡര്‍ കെജ്രിവാൾ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാൾ) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തു. അതിനിടെ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.