സിദ്ധാർത്ഥൻ്റെ മരണം: ക്ലിഫ് ഹൗസ് സമര പ്രഖ്യാപനത്തിന് പിന്നാലെ നിർണ്ണായക നീക്കവുമായി സർക്കാർ; അന്വേഷണ രേഖകൾ ഡൽഹിയിലെത്തി സിബിഐക്ക് കൈമാറും

 

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറും. ഇതിനായി കേരള പൊലീസ് ഉദ്യോഗസ്ഥൻ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ആണ് ഡല്‍ഹിയിലേക്ക് പോവുക.

സംസ്ഥാന പൊലീസിൻ്റെ ഇതുവരെയുള്ള അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറും. സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് രംഗത്തുവന്നിരുന്നു..

സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ട് ഭരണപക്ഷത്തുള്ളവരെ കണ്ടാല്‍ സ്ഥിതി എന്താകുമെന്ന് തനിക്കറിയാം. തനിക്ക് വിശ്വാസമുള്ളവരെയാണ് താന്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് 100 ശതമാനവും ഉറപ്പാണെന്നും ജയപ്രകാശ് വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ക്ലിഫ് ഹൗസ് പ്രതിഷേധ തീരുമാനം സ്വന്തം ആലോചന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നുു. ആരുടേയും പ്രേരണയിലല്ല അത്തരം തീരുമാനത്തിലേക്ക് എത്തിയത്. അക്കാര്യം പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാരാണ്. തന്റെ നീക്കങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ജയപ്രകാശ് പറഞ്ഞു.

സർക്കാർ സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയത് വഴി താന്‍ ചതിക്കപ്പെട്ടോ എന്നൊരു സംശയം ഇപ്പോഴുണ്ട്. എല്ലാവരുടെയും വാ മൂടിക്കെട്ടേണ്ട ആവശ്യം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. അക്കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്നും താന്‍ മണ്ടനായെന്നും ജയപ്രകാശ് പറഞ്ഞിരുന്നു.