തൃശൂരിൽ 4 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ; സ്വീകരിച്ച് ജാവേദ്ക്കർ

തൃശൂർ: പത്മജാ വേണുഗോപാലിന് പിന്നാലെ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോൺഗ്രസ് വിട്ടത്. ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന്‍ സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എന്‍ സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.ജി. അരവിന്ദാക്ഷന്‍, പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എ. രവീന്ദ്രന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കുമെന്നുമാണ് ബിജെപി അവകാശ വാദം.

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, സി.സദാനന്ദന്‍ മാസ്റ്റര്‍, മേഖലാ പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ജസ്റ്റിന്‍ ജേക്കബ്, അഡ്വ.കെ.ആര്‍.ഹരി, സംസ്ഥാന സമിതിയംഗം ഉല്ലാസ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഈ മാസം ആദ്യം ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രകാശ് ജാവേദ്ക്കറിൽ നിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബിജെപിയിലേക്ക് മാറുന്നതെന്നായിരുന്നു പത്മജയുടെ പ്രതികരണം.